Wednesday, 13 May 2015

കവിത

മാറ്റങ്ങള്‍
(A Poem from Last Week Suprabhatham Sunday)
വീട് മാറി,
ഇന്നലെ മാറിയിരുന്നു.

ഇവിടെ രീതി വേറെയാണ്.
മാറിയിരിക്കാന്‍ വേറെ പുരയുണ്ട്.
അവിടെ കാവലിരിക്കാന്‍ ആളുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍
ഒരിരുട്ടുമുറിയില്‍
പഴകിയ ചോരകുടിക്കുന്ന അരിച്ചാക്കില്‍
അടുത്തുള്ള കരിമ്പനക്കുളത്തിനു മുകളിലെ നിലാവെളിച്ചത്തില്‍
അപൂര്‍ണ രൂപങ്ങളുടെ നിഴല്‍കണ്ടുറങ്ങാതെ
പറഞ്ഞയച്ച നല്ല ഋതുക്കളുടെ മുറിവുകള്‍
ചോരയിറ്റിച്ച്
ഉറക്കമിളച്ചതോര്‍ക്കുന്നു.
അന്ന്,
അടുത്തു പലരും കൂട്ടമായി മാറിയതായി കേട്ടു.
പല മുറിവുകളില്‍നിന്ന്!
അവരെത്തേടി ഇറങ്ങിച്ചെല്ലുമ്പോള്‍ പുലരികളില്‍
ഇങ്ങനെയില്ലാത്ത ഒരിടം ഉണ്ടെന്ന കഥ കേട്ടു.
അങ്ങനെ മാറിയതാണാദ്യം.
രണ്ടാമത്തെ വീട് പഴയ വീട്ടില്‍ നിന്നുവന്ന
അടയാളങ്ങള്‍ ഓരോന്നായി ചികഞ്ഞു.
നിറമോ മണമോ അതല്ലെന്ന ഭാവം ഇല്ലെന്നു കോപിച്ചു.
കാരണം എടുത്തുകൊണ്ടുവരാന്‍ തിരികെത്തള്ളിവിട്ടു.
ഒന്നില്‍ തൊട്ടാല്‍ മൂന്നെന്നു കരുതിയാണ്
ഒടുവില്‍ ഇവിടെ വന്നത്.
ഇവിടെ ചോരയിറ്റുന്നവരെ മാറ്റിയിരുത്തുന്നുണ്ട്,
കാവലിനാളുണ്ട്,
ഇനി മിണ്ടരുത്.
നീതിയുടെ വഴികള്‍ പൂര്‍ണമാകുമെന്നു വിളിക്കരുത്.
ഒന്നും അറിയില്ല.
ഒന്നും കാണുന്നില്ല.
ചോരവാര്‍ന്നു ചണ്ടിയായ മാറ്റങ്ങള്‍
ഒന്നും തരേണ്ടതില്ല.
തരുന്നതിനേക്കാള്‍
ഋതുവിന്റെ വെറുംതുടര്‍ച്ചകളെ ഇപ്പോള്‍ സ്‌നേഹിക്കുന്നു.

3 comments:

  1. ഋതു, കരിമ്പനക്കുളം, ചോര, പഴകിയചോര കുടിക്കുന്ന അരിച്ചാക്ക്, അന്ന്....ഇവ ഏറെ പ്രാക്തനവും വന്യവും ഗൃഹാതുരവുമാകുന്നു.....

    ReplyDelete
  2. പേടിയുണ്ടോ നിനക്ക് മരിക്കാന്‍.....

    ഋതു, കരിമ്പനക്കുളം, ചോര, പഴകിയചോര കുടിക്കുന്ന അരിച്ചാക്ക്, അന്ന്....ഇവ ഏറെ പ്രാക്തനവും വന്യവും ഗൃഹാതുരവുമാകുന്നു.....

    ReplyDelete
  3. മരിക്കാന്‍ പേടിയല്ല. ഇഷ്ടമില്ല. ആരും മരിക്കണ്ട. കഷ്ടപ്പെട്ട് ജീവിക്കാനാ രസം.

    ReplyDelete