Thursday, 14 May 2015

ഭാഷ-അനുഭവം


ഗോളാന്തരഭാഷയില്‍

ചെന്നൈയിലെ ആറാം വേനല്‍ക്കാലം ആണിത്. ഇതുവരെ ഞാന്‍ മേയ് മാസത്തില്‍ ചെന്നൈയില്‍ നിന്നിട്ടില്ല. ഏപ്രിലിന്റെ തുടക്കത്തോടെ ചൂട്, ചൂടേയ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് പാലക്കാട്ടേക്ക് ടിക്കറ്റ് എടുക്കും. പിറ്റേന്ന് പുലര്‍ച്ചെ ഒലവക്കോട് ഇറങ്ങി ബസ്‌ കേറി ആറരയോടെ വീട്ടിലെത്തും. അതാണ്‌ പതിവ്.ഒരിക്കല്‍ ട്രെയിന്‍ ലേറ്റായി. എത്തിയപ്പോള്‍ എട്ടുമണി. വീടിന്റെ പടി കടന്ന്‍, അമ്മേടെ മക്കളില്‍ ഏറ്റവും മടിച്ചിക്കുട്ടിയായി, പ്രീതമോളായി ചാരുപടിയിലേക്ക് ബാഗ് ഉപേക്ഷിച്ച് ഞാനിരുന്നു. അമ്മയെ സഹായിക്കാനും അല്ലറചില്ലറയ്ക്കുമായി വന്നിരുന്ന മീനാക്ഷിയമ്മ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും മീനാക്ഷിയമ്മ :''ആവൂന്റപ്പാ..ആകെ ക്ഷീണിച്ചര്‍ക്കുണൂ പ്രീതക്കുട്ടി ..''മീനാക്ഷിയെ നോക്കി ഞാന്‍ ചിരിച്ചു. പ്രായത്തിന്റെ ക്ഷീണം ബാധിച്ച അവരുടെ പല്ലിലെ വെറ്റിലക്കറ വര്‍ഷങ്ങളുടെ ചണ്ടിവെറ്റിലകളുടെ നീരുവാര്‍ന്ന വരകള്‍ പുറത്തുകാട്ടി.
എന്റെ അമ്മ അടുക്കളയില്‍ നിന്ന് പുറത്തെത്തി. പതിവു മുണ്ടും നേര്യതും വേഷം.''പാലെടുക്കാം കുടിക്കാന്‍..'' 'വേണ്ടാ..എനിക്ക് ചായ മതി' ഞാന്‍ പ്രഖ്യാപിച്ചു. മീനാക്ഷിയമ്മയുടെ അടുത്ത വാക്ക്, :'അതേപ്പോ നന്നായ്യെ' ഹോ..മീനാക്ഷിയമ്മയ്ക്ക് അതിഷ്ടായില്ല. ..ഞാന്‍ വീണ്ടും അമ്മയോട് പറഞ്ഞു.'ഇപ്പോഴേ തടി കൂടുതലാ..മീനാക്ഷിയമ്മ വിടുമോ..''അങ്ങനേപ്പോ..?''എന്നിട്ട് കുറച്ചുനേരം കൂടി നിര്‍നിമേഷാക്ഷിയായി നിന്നിട്ട് 'എന്നാ ഞാന്‍ പോയിട്ട് വരാം എന്ന വാഗ്ദാനത്തോടെ കാലങ്ങളുടെ അനുഭവസാക്ഷി, മീനാക്ഷി, നടന്നുപോയി. അമ്മ മീനാക്ഷിയമ്മയുടെ സങ്കടങ്ങള്‍ പറഞ്ഞു. അമ്മയുടെ സങ്കടങ്ങള്‍ മിക്സ് ചെയ്യപ്പെട്ടു. അങ്ങനെ ചായയും കുടിച്ചു ചാരുപടിയില്‍ ഇരിക്കുമ്പോള്‍ എന്റെ ചേച്ചി സംഗീത എന്ന അംഗിച്ചേച്ചി വിളിച്ചു. ചേച്ചി നാട്ടിലുള്ളപ്പോള്‍ ഗോളാന്തരവാര്‍ത്തകളുടെ ഒരു സംഭരണിയാണ്. ഞാനും അനിയത്തിയും സകലനാട്ടുവിശേഷങ്ങളും ചേച്ചി വഴിയാണ് അറിയുക.വിളിച്ചപ്പോഴേ ചേച്ചി ചോദിച്ചു..'നീയെന്താ വൈകിയേ..ഞാന്‍ പറഞ്ഞു,'ട്രെയിന്‍ ലേറ്റായി'
 ചേച്ചി:'അങ്ങനേപ്പോ'
 ഞാന്‍: 'അതേ'
 ചേച്ചി:'അതേപ്പോ നന്നായേ'അത്രേം എത്തിയപ്പോ എനിക്ക് ആകെ എന്തൊക്കെയോ തരികിട തോന്നി.
'കളിക്കണ്ടാ' എന്ന് ഞാന്‍ അംഗിച്ചേച്ചിയോട്  പ്രഖ്യാപിച്ചു. ചേച്ചി ചോദിച്ചു'മീനുക്കുട്ടി പോയോ..?
ഭാഷ മീനാക്ഷിയമ്മയെ എങ്ങനെയൊക്കെയാണ് അടയാളപ്പെടുത്തുന്നത്? 
മീനൂട്ടി എന്ന പേരില്‍ മീനാക്ഷിയമ്മയുണ്ട്. ചേച്ചിയുടെ ഭാഷയില്‍ മീനാക്ഷിയമ്മയുടെ ഭാഷയുണ്ട്.
ഭാഷയാല്‍ ഉന്മാദം കൊണ്ട ഈ ജീവിതം.
അതിലെ കുറേ മനുഷ്യര്‍.
അവരുടെ അനുഭവത്തിന്റെ ഭാഷകള്‍.
എനിക്ക് ജീവിതത്തെ തിന്നാന്‍ തോന്നുന്നു.രുചിയുടെ ഈ കലവറയെ.      (തുടരും)

11 comments:

  1. ഞങ്ങള്‍ 'സം'പ്രീതരായി വരുന്നു! ഇടക്കിടക്ക് ഓരോന്നിത് പോലെ പോരട്ടെ!

    ReplyDelete
    Replies
    1. നന്ദി sreekumarharipad ...
      എഴുതാം. :)

      Delete
  2. ഒാരോരുത്തരുടേയം ഭാഷ വ്യത്യസ്തം കുട്ടീ. 'ഒരാള്‍ ഒരു രാജ്യം' എന്നൊരു മഹാന്‍ പറഞ്ഞിട്ടുണ്ടോ എന്നൊരുസംശയം.വള്ളുവനാടന്‍ കഥകള്‍, സീരിയലുകള്‍, മിമിക്രികള്‍ ഇവയാലൊക്കെ സ്വാധീനിക്കപ്പെട്ട ഒരു കഥാപാത്രഭാഷയാണ് സ്വയമൊരു കാണിയായി മാറിക്കൊണ്ടും സ്വയമഭിനന്ദിച്ചുകൊണ്ടും നാമിന്ന് പലപ്പോഴും 'അവതരിപ്പി'ക്കുന്നത്. ഈ 'ഗോളാന്തരയാത്ര' ഭാഷയിലൂടെ സ്വയവും കൂടി തേടുന്ന ഒരു (ആത്മാന്വേഷണത്തിനുമപ്പുറങ്ങളിലുള്ള ഒരുപുറംയാത്ര) സഞ്ചാരമാകട്ടെ. അതിനെ ഈ ചേട്ടനും അനുഗമിക്കുന്നു.

    ReplyDelete
    Replies
    1. ആയ്ക്കോട്ടെ. വള്ളുവനാടന്‍ ഭാഷയല്ല.ഒരാള്‍ അവരുടെ മാത്രം വ്യക്തിത്വം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ആവര്‍ത്തിച്ചുള്ള വാക്കുകള്‍ എന്നനിലയിലാണ് മീനാക്ഷിയമ്മയുടെ വാക്കുകളെ ഞാന്‍ ഓര്‍ത്തുവയ്ക്കുന്നത്. ഈ മൂന്നു വാക്യങ്ങള്‍ അവര്‍ സദാ ഉച്ചാരണത്തില്‍ ഉള്‍പ്പെടുത്തുന്നത് രസകരമാണ്. ഏതു വര്‍ത്തമാനത്തിലും അവ 'match'ഉം ആണ്. വായനയ്ക്കും അഭിപ്രായത്തിനും പെരുത്ത് സന്തോഷം സന്തോഷേട്ടാ.

      Delete