Sunday, 17 May 2015

പാലക്കാടന്‍ ഡയറി -2

















ഇന്ന് വിലകെട്ടുപോയ
വയറ്റാട്ടിയുടെ കയ്യിലിരുന്ന നാളുകളില്‍,
സ്നേഹം അതിര്‍ത്തികളെപ്പറ്റി ചിന്തിക്കാത്ത
വലിയ സങ്കല്പമായിരുന്നു.
എനിക്കറിയാനാകുമ്പോള്‍ പറയാമെന്നു പറഞ്ഞുപറഞ്ഞ്
അതിര്‍ത്തികള്‍ നഷ്ടപ്പെട്ടുപോയ
വലിയ സങ്കല്‍പം.
............................................................................................
തുളച്ചുകയറുന്ന  വെളിച്ചത്തിലേക്ക്
ഇരുട്ടിന്റെ നിഷ്കാസനം.
ഉടല്‍പെരുത്ത വെയിലിന്റെ മുറ്റത്ത്
പകല്‍ക്കിനാവായി
ഒടുവിലത്തെ സ്വപ്നവും വിലകെട്ടു.
...............................................................................................
പച്ചിലയായി
ചവര്‍പ്പിലയായി
ഉണക്കിലയായി
ഒടുവിലത്തെ ഇലയായി
ഒരു മഴയില
വെളുക്കുമ്പോള്‍
പുലരിയില്‍
ഉച്ചയില്‍
ഒടുവിലെ സന്ധ്യയില്‍
ഒരു മഴയില
.....................................................................................................
കടല്‍ വന്നപ്പോള്‍
തിരയെണ്ണാന്‍ പറഞ്ഞുകൊണ്ട്
തിരിച്ചയച്ചു.
ഇന്ന് തിരകള്‍ എന്നിലേക്കടിച്ചുകയറുന്നു.
കടലിന്റെ കണക്കെടുപ്പിലേക്ക്
എന്നെയും ചേര്‍ക്കുവാന്‍
...................................................................................................
നോവുചാവറയില്‍
മുത്തശ്ശി ഇടകത്തിക്കിടക്കുന്നു.
മറന്നുപോയ ഒരു വര്‍ഷത്തെ മരണനൃത്തങ്ങളുടെ നിഴലുകള്‍
കനംവാര്‍ന്ന വടക്കിനിയില്‍
അവധിക്കാലങ്ങള്‍
മറുനാട്ടില്‍നിന്നും മടങ്ങിയെത്തി
വിലാപവും
കുന്തിരിക്കഗന്ധവും
തീയും തെറിച്ച ആ ചിത മാത്രം
മനസ്സില്‍ കെടുന്നില്ല.
ഒരു യുദ്ധവുമില്ലാതെ മരിച്ച ഒരു പെണ്ണിന്റെ ചിത.
..........................................................................................................

Saturday, 16 May 2015

ഒരു കാലത്ത് പാലക്കാടന്‍ ഡയറിയില്‍ എഴുതിയവ

കരിമ്പന
കുഞ്ചലം ചേര്‍ത്തു പിന്നിയ മുടി
തിരിച്ചിട്ടു നില്‍ക്കുന്നു.
ഇരുട്ട് നൊങ്കിനു മീതെ 
വിളറിയ പെണ്മുഖം വരയ്ക്കുന്നു.
അതേ ദിശയില്‍ നോക്കി
വിറച്ചു ചുവന്ന ഒരാമ്പല്‍ക്കുളം 
ഉറങ്ങാന്‍ ഇലവിരിക്കുന്നു.
മഴ രാത്രിയുടെ ഊര്‍ന്നുവീഴലിനെ
നനച്ചുകൊണ്ടേയിരിക്കുന്നു.
......................................................

ഭ്രാന്തിന്റെ ഉരുളന്‍ കല്ലിലൂടെ 
മുകളിലേക്ക് കയറുന്നുണ്ട്
ഒരു തത്വത്തിന്റെ
സ്വാതന്ത്ര്യത്തിന്റെ ഗീതകം
രാത്രിയുടെ ചുടലനൃത്തത്തില്‍
ആവിയാകുവാന്‍
ഞാന്‍ ഒരഗ്നിച്ചിലമ്പ്
......................................................
എന്റെ മുറി 
വാതിലുകളാലും ജനാലകളാലും 
അടച്ചുവച്ചൊരു ഞാന്‍ തന്നെ.
ഒരു വെയിലിലും മുറി പൊള്ളിയില്ല.
കഴിയാറില്ലുള്‍വെയിലിന്
ഒരിക്കലെങ്കിലും പരാജയപ്പെടാന്‍.

മഴകളൊന്നും ഉള്ളിലേക്ക് പെയ്തില്ല.
അകംപുറം ചന്നംപിന്നം
നനഞ്ഞുകുതിര്‍ന്നു ഞാന്‍ വിറച്ചുനില്‍ക്കുമ്പോള്‍. 

ഇന്നും
കുട ചൂടി ഏകാന്തതയില്‍ ഞാന്‍ നില്‍ക്കുന്നു.
വെയില്‍ക്കുട ചൂടി നീ വന്നാലും
മഴക്കുട ചൂടി നീ വന്നാലും
ഇരുളോട് ചേര്‍ത്തുമാത്രം
നിന്നെ ഉള്ളിലേക്ക് നയിക്കാന്‍.
..................................................................

Friday, 15 May 2015

കണ്ണീര്‍ ഉറവകളുടെ സംഭരണി

അലസതയുടെ വലിയ ഒരു കുന്നിലേക്കാണ് പലപ്പോഴും അബോധപൂര്‍വ്വം നമ്മള്‍ കടന്നെത്തുന്നത്. ജനിക്കുംമുന്‍പേ ഉരുവംകൊള്ളലിന്റെ മാസങ്ങള്‍ പഠിപ്പിച്ച നിദ്രാവസ്ഥയാവാം അതിനു നമുക്ക് ആദ്യത്തെ പ്രോത്സാഹനം. തുടര്‍ന്ന്‍ പാടമൂടിയ കാലങ്ങള്‍ ഓര്‍മകളെ ഒന്നു കുറിച്ചുവയ്ക്കാന്‍ പോലും മിനക്കെടാതെ വളര്‍ന്നുതുടരുന്നു.

ജീവിതം അതിന്റെ എല്ലാ വേദനകളേയും മറികടന്നുകൊണ്ട് ജീവിച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളങ്ങള്‍ കൂടിയാവാം ഈ അലസതകള്‍. ചില ഓര്‍മ്മകളില്‍നിന്നും ബോധപൂര്‍വ്വം മുക്തി നേടുവാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പെണ്ണിന്റെ, ജാതിയുടെ സ്വാതന്ത്ര്യപരിധികള്‍ക്കുള്ളില്‍ നരകിച്ചുമടുത്ത കാലങ്ങളിലെ വ്യക്തികളെ, സ്വയംപാളിച്ചകളെ എല്ലാം നിര്‍ബന്ധപൂര്‍വ്വം അകറ്റിനിര്‍ത്തുവാനായി മറവിയെ എടുത്തണിഞ്ഞ് നിഷ്കാസിതയായി ഉപേക്ഷിക്കപ്പെട്ട ഈ നഗരത്തില്‍തന്നെ ഞാന്‍ വീണ്ടും ജനിക്കുകയായിരുന്നു.

എത്ര കാലങ്ങള്‍ കടന്നാലും ഓര്‍മ്മകളെ സ്നേഹിക്കുകയാണ് പക്ഷേ..
പല ശബ്ദങ്ങളിലും മധുരമൂറുന്ന ബാല്യത്തെ,
നിഷ്കളങ്കമായ ഒരു പ്രേമത്തെ,
അഗാധമായ ഒരു ദാമ്പത്യത്തെ,
സ്വപ്നസമാനമായ തലമുറകളെ,
എല്ലാം ഇല്ലാത്ത ഒന്നില്‍ ആരോപിക്കുകയാണ്.
ആരുടേയോ ചരിത്രങ്ങളില്‍
ആരുടേയോ സ്വപ്നങ്ങളില്‍
സ്വയം തേടുകയാണ്.
നരവീണ സ്വപ്‌നങ്ങള്‍
ഉറക്കം ഇല്ലാതായ അസ്വാസ്ഥ്യങ്ങള്‍
ഭയം പാടകെട്ടിയ പ്രതീക്ഷകള്‍
ഏതു സന്തോഷത്തിലും അപ്രതീക്ഷിതമായി വരുന്ന
ഏകാന്തതകള്‍
അനിഷേധ്യമായ അതിന്റെ നരകങ്ങളുടെ ചതവുകള്‍
മാറാതെ ഉണങ്ങാതെ സ്വയം കഴുവേറ്റുകയാണ്.

മഴയുടെ നിറമുള്ള ഈ പ്രകൃതി
എനിക്ക് വേദനയുണ്ടാക്കുന്നു.
ഈ തണുത്ത കാറ്റിലും
ഉഷ്ണിക്കുന്ന വാക്കുകളും നോക്കുകളും എന്റെയുള്ളില്‍ ഒഴിവാക്കാനാവാതെ കടന്നുകൂടുന്നു.
എഴുതിയൊഴിക്കുന്ന നിമിഷങ്ങളുടെ വേദനനിറഞ്ഞ സ്വാതന്ത്ര്യം
ചിലതൊക്കെ വീണ്ടും മറക്കാന്‍ പ്രേരിപ്പിക്കുന്നു.
ഇതുവരെയുള്ള വാക്കുകള്‍ക്ക് കാരണമായ ആ അഭിശപ്തനിമിഷത്തിന്റെ
വേദനാജനകമായ നരകങ്ങള്‍ നിങ്ങള്‍ക്കുതന്ന്‍
മരവിപ്പിന്റെ തുടര്‍ച്ചയിലേക്ക്
(അടുക്കളയിലേക്ക് കുറച്ചു വെള്ളം കുടിക്കാന്‍ പോകുകയാണ്. അടുക്കള ചിലപ്പോളൊക്കെ ഒരു തടാകമാണ്. കണ്ണീര്‍ ഉറവകളുടെ സംഭരണി. )



Thursday, 14 May 2015

ഭാഷ-അനുഭവം


ഗോളാന്തരഭാഷയില്‍

ചെന്നൈയിലെ ആറാം വേനല്‍ക്കാലം ആണിത്. ഇതുവരെ ഞാന്‍ മേയ് മാസത്തില്‍ ചെന്നൈയില്‍ നിന്നിട്ടില്ല. ഏപ്രിലിന്റെ തുടക്കത്തോടെ ചൂട്, ചൂടേയ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് പാലക്കാട്ടേക്ക് ടിക്കറ്റ് എടുക്കും. പിറ്റേന്ന് പുലര്‍ച്ചെ ഒലവക്കോട് ഇറങ്ങി ബസ്‌ കേറി ആറരയോടെ വീട്ടിലെത്തും. അതാണ്‌ പതിവ്.ഒരിക്കല്‍ ട്രെയിന്‍ ലേറ്റായി. എത്തിയപ്പോള്‍ എട്ടുമണി. വീടിന്റെ പടി കടന്ന്‍, അമ്മേടെ മക്കളില്‍ ഏറ്റവും മടിച്ചിക്കുട്ടിയായി, പ്രീതമോളായി ചാരുപടിയിലേക്ക് ബാഗ് ഉപേക്ഷിച്ച് ഞാനിരുന്നു. അമ്മയെ സഹായിക്കാനും അല്ലറചില്ലറയ്ക്കുമായി വന്നിരുന്ന മീനാക്ഷിയമ്മ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ടതും മീനാക്ഷിയമ്മ :''ആവൂന്റപ്പാ..ആകെ ക്ഷീണിച്ചര്‍ക്കുണൂ പ്രീതക്കുട്ടി ..''മീനാക്ഷിയെ നോക്കി ഞാന്‍ ചിരിച്ചു. പ്രായത്തിന്റെ ക്ഷീണം ബാധിച്ച അവരുടെ പല്ലിലെ വെറ്റിലക്കറ വര്‍ഷങ്ങളുടെ ചണ്ടിവെറ്റിലകളുടെ നീരുവാര്‍ന്ന വരകള്‍ പുറത്തുകാട്ടി.
എന്റെ അമ്മ അടുക്കളയില്‍ നിന്ന് പുറത്തെത്തി. പതിവു മുണ്ടും നേര്യതും വേഷം.''പാലെടുക്കാം കുടിക്കാന്‍..'' 'വേണ്ടാ..എനിക്ക് ചായ മതി' ഞാന്‍ പ്രഖ്യാപിച്ചു. മീനാക്ഷിയമ്മയുടെ അടുത്ത വാക്ക്, :'അതേപ്പോ നന്നായ്യെ' ഹോ..മീനാക്ഷിയമ്മയ്ക്ക് അതിഷ്ടായില്ല. ..ഞാന്‍ വീണ്ടും അമ്മയോട് പറഞ്ഞു.'ഇപ്പോഴേ തടി കൂടുതലാ..മീനാക്ഷിയമ്മ വിടുമോ..''അങ്ങനേപ്പോ..?''എന്നിട്ട് കുറച്ചുനേരം കൂടി നിര്‍നിമേഷാക്ഷിയായി നിന്നിട്ട് 'എന്നാ ഞാന്‍ പോയിട്ട് വരാം എന്ന വാഗ്ദാനത്തോടെ കാലങ്ങളുടെ അനുഭവസാക്ഷി, മീനാക്ഷി, നടന്നുപോയി. അമ്മ മീനാക്ഷിയമ്മയുടെ സങ്കടങ്ങള്‍ പറഞ്ഞു. അമ്മയുടെ സങ്കടങ്ങള്‍ മിക്സ് ചെയ്യപ്പെട്ടു. അങ്ങനെ ചായയും കുടിച്ചു ചാരുപടിയില്‍ ഇരിക്കുമ്പോള്‍ എന്റെ ചേച്ചി സംഗീത എന്ന അംഗിച്ചേച്ചി വിളിച്ചു. ചേച്ചി നാട്ടിലുള്ളപ്പോള്‍ ഗോളാന്തരവാര്‍ത്തകളുടെ ഒരു സംഭരണിയാണ്. ഞാനും അനിയത്തിയും സകലനാട്ടുവിശേഷങ്ങളും ചേച്ചി വഴിയാണ് അറിയുക.വിളിച്ചപ്പോഴേ ചേച്ചി ചോദിച്ചു..'നീയെന്താ വൈകിയേ..ഞാന്‍ പറഞ്ഞു,'ട്രെയിന്‍ ലേറ്റായി'
 ചേച്ചി:'അങ്ങനേപ്പോ'
 ഞാന്‍: 'അതേ'
 ചേച്ചി:'അതേപ്പോ നന്നായേ'അത്രേം എത്തിയപ്പോ എനിക്ക് ആകെ എന്തൊക്കെയോ തരികിട തോന്നി.
'കളിക്കണ്ടാ' എന്ന് ഞാന്‍ അംഗിച്ചേച്ചിയോട്  പ്രഖ്യാപിച്ചു. ചേച്ചി ചോദിച്ചു'മീനുക്കുട്ടി പോയോ..?
ഭാഷ മീനാക്ഷിയമ്മയെ എങ്ങനെയൊക്കെയാണ് അടയാളപ്പെടുത്തുന്നത്? 
മീനൂട്ടി എന്ന പേരില്‍ മീനാക്ഷിയമ്മയുണ്ട്. ചേച്ചിയുടെ ഭാഷയില്‍ മീനാക്ഷിയമ്മയുടെ ഭാഷയുണ്ട്.
ഭാഷയാല്‍ ഉന്മാദം കൊണ്ട ഈ ജീവിതം.
അതിലെ കുറേ മനുഷ്യര്‍.
അവരുടെ അനുഭവത്തിന്റെ ഭാഷകള്‍.
എനിക്ക് ജീവിതത്തെ തിന്നാന്‍ തോന്നുന്നു.രുചിയുടെ ഈ കലവറയെ.      (തുടരും)

Wednesday, 13 May 2015

എഴുത്തിന്റെ വഴികള്‍ വായനകളുടെയും അനുഭവങ്ങളുടെയും വഴികളാണ്.പോയ കാലങ്ങളുടെ, ചരിത്രങ്ങളുടെ മിശ്രണങ്ങള്‍ അഥവാ പുനരുത്പാദനങ്ങള്‍ പല രീതിയില്‍ എഴുത്തില്‍ കടന്നുവരാം.
ഇടങ്ങളുടെ ഭയങ്ങള്‍ പേറിയുള്ള നടത്തത്തിനിടയില്‍ പരിഭ്രമിച്ച് അവശരാകേണ്ട അവസ്ഥയൊന്നും എഴുത്തിനില്ല. ഒരാളുടെ സര്‍ഗാത്മകതയെ പല വഴിയിലേക്ക് തിരിച്ചുവിടാന്‍ മറ്റൊരാള്‍ക്ക് കഴിഞ്ഞേക്കാം..എന്നാല്‍ സാഹിത്യത്തില്‍ ഗുരുദക്ഷിണയ്ക്ക് അത്ര വലിയ സ്ഥാനമൊന്നും ഇല്ലെന്നാണ് എന്റെ വിശ്വാസം.
ഈ ബ്ലോഗ്‌ മരിച്ചുപോയതാണ്.
എഴുത്തും ഒരിടയ്ക്ക് മനപ്പൂര്‍വ്വം ഉപേക്ഷിച്ചിരുന്നു.
ആര്‍ദ്രത,കാല്പനികത,സ്വപ്‌നങ്ങള്‍,സങ്കല്പങ്ങളില്‍ അടിയുറച്ച ജീവിതം എന്നിങ്ങനെ ആലോചിക്കപ്പെടുന്ന പോയകാലത്തിന്റെ വേദനകള്‍ പരുക്കനാക്കിമാറ്റിയ എന്റെ എഴുത്തിനെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇവിടുത്തെ എഴുത്തുകള്‍.
നിങ്ങള്‍ കൂടെയിരിക്കൂ.
ചിലതൊക്കെ സമാനമാണ്.
ചിലതൊക്കെ ഭ്രാന്തവും. :)

from mathrubhoomi weekend



നീറ്റെഴുത്ത് ഒരുപാട് അപമാനിക്കപ്പെട്ടവരുടെ ഉയിര്‍പ്പിന്റെ പേരാകുന്നു.